Monday 14 December 2009

" അലക്കുകാരന്‍"

കതിരവന്‍ ഉദിച്ചുയരവേ
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍
അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ഉണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പുമണി നാദം ...
അലസമാക്കിയ ഉറക്കത്തിന്‍
കണ്‍ തരിപ്പോടെ
വീട്ടമ്മ തന്‍ അസഹ്യ ഭാവം !
കണ്ണില്‍ കണ്ണുടക്കാതെ -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു
നമസ്തേ മാഡം
കെട്ടു ഭാണ്ഡത്തിന്‍ കുരുക്കഴിച്ചു
അലക്കി തേച്ചു മിനുക്കിയ
ഉടയാടകള്‍ തന്‍ അടുക്കുകള്‍ ....
വേതനം കൈപ്പറ്റി.
അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...
വെയിലും മഴയും വിശപ്പിന്റെ വിളിയില്‍
അലിഞ്ഞില്ലാതാവുമ്പോള്‍ -
കാലുകളിടറാതെ മനസ്സുപതറാതെ
അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....