കനിവുള്ള തമ്പുരാന്‍
കല്പിച്ചു നല്കിയ കനക
ത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി കൊച്ചേച്ചിക്കോ
അവന്‍ തങ്കക്കുടം .
അമ്മിഞ്ഞചുരത്തുമ്പോള
മ്മതന്നുളളിലോരായിരം
സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍
പിച്ചനടക്കുമ്പോളച്ഛന്റെ
മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടു
മുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍
ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങി
കളിച്ചവന്‍ വിദ്യക്കായ്
വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദി_
സ്ഥമാക്കിയവന്‍ ഗുരുവിനു
സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍
മാറിവന്നു കാലം അവനുടെ
ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍
മാതാപിതാക്കളോ അന്നു
ആശ്വാസ നിര്‍വൃതിയില്‍
ലയിച്ചു സന്തോഷം പൂണ്ടു.
പ്രായം അവനില്‍ പല
മാറ്റങ്ങളായ് കൌമാര
തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവുപോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി
പൊന്നുമോൻ നേർവഴി പൂകിടു
വാനൊട്ടൊരുപദേശംനല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ്
കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ
പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ്
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി .
പൊതുമുതലൊക്കെ
യെറിഞ്ഞുറിഞ്ഞുടച്ചൂ-
അവൻ നിയമപാലകന്മാരെ
കല്ലെറിഞ്ഞു അച്ഛനമ്മ
മാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതിയവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നിചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചുപോല്‍ രക്തപൂക്കള്‍ !
രാഷ്ട്രീയകോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം
ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍
കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈജന്മം പോരതുതീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍
കല്പിച്ചു നല്കിയ കനക
തിടമ്പാണാ പൊന്നൂമകന്‍..
**********
ഈ കവിത 9 വര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..