Wednesday 12 May 2021

ട്രിപ്പ്

കട്ടായം ചൊല്ലെന്‍റെ 
കുട്ടാ  നീയിന്ന്
പട്ടായത്തല്ലേ 
പോകാൻ പോണത് 
ചട്ടമ്പി പെണ്ണുങ്ങൾ
ഏറെയുണ്ടവിടം 
ദുട്ടുകൾ  നൂറിന്റെ
കെട്ടായ്‌ പൊട്ടി
പൊടിഞ്ഞു 
 മുടിഞ്ഞിടും
ഓർത്തോട്ടോ
നിന്റെ കുട്ട്യോളും
കെട്ടിയോളും
പട്ടിണിയാലേ 
പൊട്ടിക്കരയും.
കട്ടൻ ചായയും
കുട്ടി റസ്ക്കും
നുണഞ്ഞു രസിക്കും 
കുട്ട്യോളെ നീ
കഷ്ടത്തിലാക്കി
സുഖിക്കല്ലേ കുട്ടാ .
പട്ടായത്തുള്ള 
ധാബയിൽ കിട്ടും 
ചിരട്ടപുട്ടും നല്ല
ചട്ടിയിൽ വരട്ടിയ
മട്ടൻ കറിയും
അട്ടിയിൽ ചെയ്ത
അടുക്ക് റൊട്ടിയും
ചട്ടിപത്തിരി വേറെ
പലതരം മുട്ടകറികളും
തട്ടിവിട്ടു ഏമ്പക്കം
വിട്ടാൽ  മുട്ടിയു -
രുമ്മിചന്തം കാട്ടും
തൊട്ടാൽ പൊട്ടുന്ന
പതിനെട്ടു കാരികൾ !
മുട്ടിയാൽ പൊള്ളുന്ന
ആവി പറക്കും
പുട്ടും കുറ്റിപോൽ 
നിനക്ക്ചുറ്റുംവട്ടം 
കറങ്ങും മിന്നാ
മിനുങ്ങു പോൽ
ചാട്ടുളികണ്ണുമായ്‌.
വേണ്ടടാ കുട്ടാ
ഒളികണ്ണെറിയല്ലേ
കെട്ടിയോള് നിന്നെ
ഇട്ടേച്ചു പോകും.
കുട്ട്യോള് നിന്നെ
കണ്ടിട്ടും കാണാതെ 
ഒളിഞ്ഞുപോകും .
നീതന്നെ യോർക്ക്
കുട്ട്യോളെ വേണോ 
പട്ടായ വേണോ ?
വട്ടു പിടിക്കാതെ
ഓർത്തോടാകുട്ടാ.
          *******
                  Vijayalakshmi.














Monday 10 May 2021

രക്ത സാക്ഷി


കനിവുള്ള തമ്പുരാന്‍ 
കല്പിച്ചു നല്കിയ കനക
ത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി കൊച്ചേച്ചിക്കോ 
അവന്‍ തങ്കക്കുടം .
അമ്മിഞ്ഞചുരത്തുമ്പോള
മ്മതന്നുളളിലോരായിരം 
സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍
 പിച്ചനടക്കുമ്പോളച്ഛന്റെ
 മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടു
മുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ 
ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങി
കളിച്ചവന്‍ വിദ്യക്കായ് 
വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദി_
സ്ഥമാക്കിയവന്‍ ഗുരുവിനു 
സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ 
മാറിവന്നു കാലം അവനുടെ
 ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ 
മാതാപിതാക്കളോ അന്നു
ആശ്വാസ നിര്‍വൃതിയില്‍
ലയിച്ചു സന്തോഷം പൂണ്ടു.
പ്രായം അവനില്‍ പല
മാറ്റങ്ങളായ് കൌമാര 
തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവുപോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി 
പൊന്നുമോൻ നേർവഴി പൂകിടു
വാനൊട്ടൊരുപദേശംനല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ്
 കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ 
പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് 
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി .
പൊതുമുതലൊക്കെ
യെറിഞ്ഞുറിഞ്ഞുടച്ചൂ-     
അവൻ നിയമപാലകന്മാരെ 
കല്ലെറിഞ്ഞു അച്ഛനമ്മ
മാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതിയവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നിചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചുപോല്‍ രക്തപൂക്കള്‍ !
രാഷ്ട്രീയകോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം
 ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ 
കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈജന്മം പോരതുതീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍
കല്പിച്ചു നല്കിയ കനക 
തിടമ്പാണാ പൊന്നൂമകന്‍..
               **********
ഈ കവിത 9 വര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..